ഫുട്ബോൾ അക്കാദമികൾ ആരംഭിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനോടും ഗോകുലം കേരളയോടും കൈകോർത്ത് കേരള സർക്കാർ

(Courtesy : KBFC, GKFC Media)
വനിതകൾക്ക് വേണ്ടിയുള്ള രണ്ടെണ്ണം അടക്കം മൂന്ന് അക്കാദമികളാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്നത്.
കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിൽ റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമികൾ നിർമ്മിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും നിലവിലെ ഐ ലീഗിലേയും ദേശീയ വനിത ലീഗിലേയും ജേതാക്കളായ ഗോകുലം കേരള എഫ്‌സിയുടെയും സഹകരണത്തോടെയാണ് ഈ അക്കാദമികളുടെ പ്രവർത്തനം. ഈ ക്ലബ്ബുകളുടെ കീഴിലുള്ള അക്കാദമികൾ തിരുവനന്തപുരവും കണ്ണുരും ആസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. ഇവ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി U14,U17,U20 പ്രായവിഭാഗങ്ങളിൽ ആയിരിക്കും. മൂന്നാമത്തേത് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിലും ആയിരിക്കും. തിരുവനന്തപുരത്ത് ആൺകുട്ടികളുടെയും കണ്ണൂരിലും എറണാകുളത്തും പെൺകുട്ടികളുടെയുമാണ് അക്കാദമികൾ.
കൂടുതൽ വിവരങ്ങൾ
അഞ്ച് വർഷത്തെക്ക് തിരുവനന്തപുരത്ത് ജിവി രാജ സ്പോർട്സ് സ്കൂളിലെ ആൺകുട്ടികളുടെ അക്കാദമിയുടെ പ്രവർത്തനം കേരള ബ്ലാസ്റ്റേഴ്‌സും കണ്ണൂരിലെ സ്പോർട്സ് സ്കൂളിലെ വനിതകളുടെ അക്കാദമിയുടേത് ഗോകുലം കേരള എഫ്‌സിയുമാണ് നിയന്ത്രിക്കുക എന്ന് ഖേൽ നൗ മനസിലാക്കുന്നു. 'സ്പോർട്സ് കേരള എലൈറ്റ് റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി' എന്നാണ് ഈ അക്കാദമികളെ വിളിക്കുന്നത്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കൊച്ചിയിലെ പനമ്പിള്ളി നഗർ സ്റ്റേഡിയമാണ് മറ്റൊരു വനിതാ ഫുട്ബോൾ അക്കാദമിയുടെ പരിശീലനത്തിനായി ഉപയോഗിക്കുക.
" കുറച്ചു കാലങ്ങളായി, സംസ്ഥാനത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സിനെയും ഗോകുലം കേരളയെയും ഫുട്ബോൾ അക്കാദമികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കേരള സർക്കാർ ആഗ്രഹിച്ചിരുന്നു. ഇരു ടീമുകളും അടുത്തിടെ സർക്കാർ ടെൻഡർ നേടിയതിനാൽ തന്നെ പദ്ധതി ത്വരിതഗതിയിൽ നീങ്ങും എന്ന് കരുതാം. " - ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ കഴിഞ്ഞയാഴ്ച ഖേൽ നൗവിനെ അറിയിച്ചിരുന്നു. ബെംഗളൂരു എഫ്‌സി ഉൾപ്പെടെയുള്ള മറ്റ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളും ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായും ഞങ്ങൾ മനസ്സിലാക്കുന്നു.
" പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും പ്രതിമാസം യഥാക്രമം 4 ലക്ഷം രൂപയും 3 ലക്ഷം രൂപയും വീതമുള്ള ബിഡുകൾ നേടിയെടുത്തിട്ടുണ്ട്. കായിക വകുപ്പ് നിശ്ചയിച്ചിട്ടുള്ള മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട ക്ലബുകളിലേക്ക് കേരള സർക്കാർ പേയ്‌മെന്റുകൾ റിലീസ് ചെയ്യും. ആദ്യഘട്ടത്തിൽ വനിത അക്കാദമിക്ക് വേണ്ടി ഗോകുലം കേരള എഫ്സി മാത്രമാണ് ബിഡ് ചെയ്തത്. തുടർന്ന് മറ്റ് കക്ഷികളെ കൂടി എത്തിക്കാൻ വീണ്ടും ടെൻഡർ ക്ഷണിച്ചെങ്കിലും അവസാനം കരാർ നേടിയത് ഗോകുലം കേരള തന്നെയായിരുന്നു. " - ഖേൽ നൗ ഉറവിടങ്ങൾ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ് ടീമിന്റെ മുഖ്യ പരിശീലകനായ ടിജി പുരുഷോത്തമൻ ക്ലബ് ചുമതല വഹിക്കുന്ന തിരുവനന്തപുരം അക്കാദമിയിൽ അണ്ടർ 20 ആൺകുട്ടികളുടെ വിഭാഗത്തിന്റെ പരിശീലനത്തിന്റെ ചുമതല വഹിക്കുന്നതിന് പരിഗണനയിലുണ്ടെന്ന് ഖേൽ നൗ അറിഞ്ഞു. വരും ദിവസങ്ങളിൽ അന്തിമ തീരുമാനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുമെന്ന് ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് കേരള വാഗ്ദാനം ചെയ്തിട്ടുണ്ട്.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
അന്താരാഷ്ട്ര നിലവാരത്തിലുള്ള കൃത്രിമ ഫുട്ബോൾ ടർഫുകൾ, മികച്ച നിലവാരമുള്ള സ്പോർട്സ് ഉപകരണങ്ങൾ, നൂതനമായ സ്പോർട്സ് മെഡിസിൻ ആൻഡ് റീഹാബിലേഷൻ സംവിധാനം, സ്‌ട്രെങ്ത് & കണ്ടീഷനിംഗ് വിദഗ്ദ്ധന്മാർ, ശാസ്ത്രീയമായി തയ്യാറാക്കിയ ഭക്ഷണരീതികൾ, ഓരോ വിദ്യാർത്ഥിയുടെയും വികസനവും പുരോഗതിയും അവലോകനം ചെയ്യുന്നതിനുള്ള ഒരു ഡാറ്റാ മാനേജ്മെന്റ് അനാലിസിസ് പ്ലാറ്റ്ഫോം, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം തുടങ്ങിയ സംവിധാനങ്ങൾ അക്കാദമികളിൽ ഉണ്ടാവും. അക്കാദമികൾക്കായുള്ള താരങ്ങളുടെ സ്കൗട്ടിംഗ് സംസ്ഥാനത്തുടനീളം നടത്തും.
മുകളിൽ സൂചിപ്പിച്ചതുപോലെ, കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യാഴാഴ്ച പദ്ധതി പ്രഖ്യാപിച്ചത്. “വളരെക്കാലം മുമ്പ്, കേരളത്തിന് ഫുട്ബോളിൽ നല്ല വനിതാ ടീമുകളുണ്ടായിരുന്നു. ആ പ്രതാപകാലത്തേക്ക് മടങ്ങാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. സ്കൂൾ, കോളേജ് തലങ്ങളിൽ പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനം പ്രോത്സാഹിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. സംസ്ഥാനത്തുടനീളം നിരവധി സ്വകാര്യ ഫുട്ബോൾ അക്കാദമികൾ രൂപപ്പെടുന്നത് പ്രോത്സാഹജനകമാണ്. പക്ഷേ, ചിലർ നീതിവിരുദ്ധമായി പ്രവർത്തിപ്പിക്കുന്നു. അവരുടെ അത്യാഗ്രഹം കളിക്കാരുടെ കരിയറിനെ നശിപ്പിക്കുന്നു. ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കില്ല, " - മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ കളിസ്ഥലങ്ങൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " 1000 കോടി രൂപയുടെ അടിസ്ഥാന സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസന പ്രക്രിയ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത് പൂർത്തിയാകുമ്പോൾ, സംസ്ഥാനത്തിന് 40 പുതിയ ഫുട്ബോൾ ഗ്രൗണ്ടുകൾ ഉണ്ടാകും. " - അദ്ദേഹം പറഞ്ഞു.
For more football updates, follow Khel Now on Twitter, Instagram and join our community on Telegram.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.