ലീഗുകളിൽ വിദേശ താരങ്ങളെക്കാൾ ഇന്ത്യൻ താരങ്ങൾ ഉണ്ടാവണമെന്ന് ഗോകുലം ഉടമ വി സി പ്രവീൺ

ചരിത്ര പ്രാധാന്യം ഉള്ള മത്സരങ്ങളായ ഐ എഫ് എ ഷീൽഡും റോവേഴ്സ് കപ്പും തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ ലീഗുകളിൽ വിദേശ കളിക്കാരുടെ എണ്ണം കുറക്കാണമെന്ന് ഗോകുലം കേരളാ ഉടമ വി സി പ്രവീണും ആവർത്തിച്ചു. അടുത്തിടെ ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ചും ഇതേ ആശയം പങ്കുവെച്ചിരുന്നു.
അടുത്തിടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും എ.ഐ.എഫ്.എഫും സംയുക്തമായി നടത്തിയ ഒരു ഓൺലൈൻ സെഷനിൽ ഇന്ത്യയിൽ കായികപരമായ ഉന്നതി ഉണ്ടാവണമെങ്കിൽ ഇന്ത്യൻ ലീഗുകളിൽ വിദേശ താരങ്ങളെക്കാൾ ആഭ്യന്തര താരങ്ങൾക്ക് അവസരം നൽകണമെന്ന് ക്രോയേഷ്യൻ ഹെഡ് കോച്ച് സ്‌ലാറ്റ്ക്കോ ഡാലിക് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ വി സി പ്രവീൺ കൂടി ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. "ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് വ്യക്തമായി വിശകലനം നടത്തുന്ന ദേശീയ ടീം കോച്ചിന്റെ ഈ പ്രസ്താവന നാം മുഖവിലക്കെടുക്കണം. ഐ.എസ്.എല്ലിലും ഐ ലീഗിലും വിദേശ കളിക്കാരുടെ എണ്ണം ഒന്നായിരിക്കാൻ എ.ഐ.എഫ്.എഫ് കൃത്യമായ ഒരു ധാരണയിൽ എത്തണം.
വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കുന്നത് തീർച്ചയായും ഇന്ത്യൻ കളിക്കാർക്ക് തിളങ്ങാനുള്ള അവസരമൊരുക്കുമെങ്കിലും വിദേശ കളിക്കാരെ മറികടക്കാൻ ഇന്ത്യൻ കളിക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കണം എന്നും പ്രവീൺ കൂട്ടിച്ചേർത്തു. ബൈചുങ് ബൂട്ടിയ, രാമൻ വിജയൻ തുടങ്ങിയ പ്രതിഭകളുടെ വളർച്ചയുടെ കാലത്ത് വിദേശ കളിക്കാരുടെ അതിപ്രസരം ഉണ്ടായിരുന്നില്ല എന്നും പ്രവീൺ സൂചിപ്പിച്ചു. ക്ലബുകളുടെ റിക്രൂട്ട്‌മെന്റ് പോളിസികൾ ദേശീയ ടീം സെലക്ഷനുമായി കൂട്ടിക്കലർത്തരുത്.
എൻ.എഫ്.എലിന്റെ പ്രാരംഭ ഘട്ടത്തിൽ, വിദേശ താരങ്ങളെ എടുക്കൽ കുറവായിരുന്ന കാലത്ത് ബൈചുങ് ബൂട്ടിയ (96-97), രാമൻ വിജയൻ (97-98) എന്നിവർ മാത്രമായിരുന്നു ലീഗിലെ ടോപ്പ് സ്‌കോറർമാർ.
പിന്നെ വിദേശ കളിക്കാരെ ടീമിലേക്ക് എടുക്കുന്നതിന്റെ എണ്ണം വർധിപ്പിച്ചപ്പോൾ 2013-14 സീസണിൽ സുനിൽ ഛേത്രി ഒന്നാം സ്ഥാനത്തെത്തിയത് ഒഴികെ മറ്റെല്ലാ അവസരങ്ങളിലും ടോപ്പ് സ്‌കോറർ ലിസ്റ്റിൽ വിദേശ താരങ്ങളുടെ സമഗ്രാധിപത്യമായിരുന്നു. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 25 വർഷത്തിനിടക്ക് മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രമാണ് ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതെത്തിയത്.
രാജ്യത്തെ മുൻനിര ലീഗുകളിലേക്ക് മികച്ച കളിക്കാരെ സംഭാവന ചെയ്യാൻ മികച്ച അടിത്തറയും യുവകളിക്കാരെ പ്രാത്സാഹിപ്പിക്കാനുള്ള സംരംഭങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള മത്സരങ്ങളായ ഐ.എഫ്.എ ഷീൽഡ്, റോവേഴ്‌സ് കപ്പ് തുടങ്ങിയ മത്സരങ്ങൾ വീണ്ടും തുടങ്ങണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ റോഡ്മാപ്പും ഐ.എസ്.എൽ, ഐ ലീഗ് എന്നീ ലീഗുകളുടെ ലയനവും നിരീക്ഷിച്ചു അദ്ദേഹം പറഞ്ഞു, "2021-22 സീസണിലെ ഐ ലീഗ് ജേതാക്കൾക്ക് 2022-23 സീസണിലെ ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ഈ പകർച്ച വ്യാധി എത്രെയും പെട്ടെന്ന് അവസാനിക്കുമെന്നും എ.ഐ.എഫ്.എഫ് തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഞങ്ങൾ കരുതുന്നു".
2019 ലെ ഡ്യുറന്റ് കപ്പ് ചാംമ്പ്യന്മാരായിരുന്നു ഗോകുലം കേരള.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.