പ്രതിരോധം ശക്തിപ്പെടുത്താൻ സന്ദീപ് സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
(Courtesy : I-League Media)
ട്രാവ് എഫ് സി താരമായിരുന്ന സന്ദീപ് സിങ് സെന്റർ ബാക്ക് പൊസിഷനിൽ തിളങ്ങാൻ കെൽപ്പുള്ള കളിക്കാരനാണ്
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ട്രാവ് എഫ് സി താരമായിരുന്ന സന്ദീപ് സിംഗിനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25 വയസ്സുകാരനായ ഈ മണിപ്പൂർ താരം ഷില്ലോങ് ലജോങ്ങിലൂടെയാണ് ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ഷില്ലോങ് ലജോങ് റിസേർവ് ടീമിന് വേണ്ടി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കുകയും തുടർന്ന് 2014 ൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
ട്രാവ് എഫ് സി, ഷില്ലോങ് ലജോങ് തുടങ്ങിയ ക്ലബ്ബ്കൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. മുൻപ് എ.ടി.കെ സ്‌ക്വാഡിൽ ഉണ്ടായിരുന്നുവെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. റൈറ്റ് ഫൂട്ടറായ സന്ദീപ് കഴിഞ്ഞ ഐ ലീഗ് സീസണിൽ ട്രാവ് എഫ് സിയ്ക്ക് വേണ്ടി എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
"അഭിമാനകരമായ ഈ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പുതിയ ടീമിനെ കാണാനും വരാനിരിക്കുന്ന സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനും വേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എപ്പോഴും ടീമിന് കടുത്ത പിന്തുണയാണ് നൽകാറുള്ളത്. ആ പിന്തുണ നേടുവാനും അവർക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, സന്ദീപ് സിംഗ് പറഞ്ഞു.
ഈ നീക്കത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞതിങ്ങനെ - "സന്ദീപ് വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. ഒത്തിരി ഐ ലീഗ് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. കാലക്രമേണ വളരെ ശക്തനും മികച്ചതുമായ പ്രതിരോധ താരമായി വളരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനി അദ്ദേഹം തന്റെ കഴിവുകൾ കേരള ബ്ലാസ്റ്റേഴ്സിലൂടെ പ്രകടമാക്കേണ്ടതുണ്ട്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ വേണ്ടി കാത്തിരിക്കുന്നു."
സന്ദേശ് ജിങ്കാൻ ടീം വിട്ടതോടെ പ്രതിരോധ നിരയിലെ വലിയ വിടവ് നികത്തുക എന്ന ഭാരിച്ച ചുമതല മാനേജ്മെന്റിന് മുൻപിൽ ഉണ്ടായിരുന്നു. നിഷു കുമാർ, ഹക്കു, സന്ദീപ് സിംഗ്, ലാൽറുവത്താരാ, ജെസ്സെൽ എന്നിവരടങ്ങിയ പ്രതിരോധ നിരയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സെന്റർ ബാക്ക് പൊസിഷനിൽ മികച്ച വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്.
For more updates, follow Khel Now on Twitter and join our community on Telegram.
