മുൻ സാറ്റ് തിരൂർ താരം ഫസ്‌ലു റഹ്മാനെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി

(Courtesy : GKFC Media)
വിങ്ങുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെല്പുള്ള താരമാണ് ഫസ്‌ലു റഹ്മാൻ.
മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു റഹ്മാൻ ഗോകുലം കേരള എഫ് സിയുമായി കരാർ ഒപ്പിട്ടു. സാറ്റ് തിരൂർ, ഓസോൺ എഫ് സി, ട്രാവൻകൂർ യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ഫസ്‌ലു കളിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് വേണ്ടി 9 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഓസോൺ എഫ് സിക്ക് വേണ്ടി അദ്ദേഹം കളിച്ച സീസണിൽ അവർ ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാരാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് വർഷം ത്രിപുര (അഗർത്തല ) ലീഗിലെ അഗിയെ ചലോ സംഗ ടീമിന് വേണ്ടി ഫസ്‌ലു കളിച്ചിരുന്നു. 24 വയസ്സുകാരനായ ഫസ്‌ലു 2019-20 ത്രിപുര ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018-19 സീസണിൽ ടോപ് സ്കോററും അദ്ദേഹം തന്നെയായിരുന്നു.
"ഗോകുലം കേരള എഫ്.സിയ്ക്ക് വേണ്ടി കളിക്കാൻ കഴിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നെപോലെ ഒത്തിരി പേർക്ക് ഗോകുലം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകും, ഐ-ലീഗിലെ എല്ലാ മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ ഇടം നേടുകയെന്നതാണ് എന്റെ ലക്ഷ്യം. ഗോകുലത്തിലെ മിക്ക താരങ്ങളെയും എനിക്കറിയാം, ഗോകുലം എനിക്ക് സ്വന്തം വീടുപോലെയാണ് ", ഫസ്‌ലു പറഞ്ഞു.
2019-20, 2018-19 സന്തോഷ് ട്രോഫി ടൂർണമെന്റുകളിൽ ത്രിപുരയ്ക്ക് വേണ്ടി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. 2019-20 സന്തോഷ് ട്രോഫി നോർത്ത് ഈസ്റ്റ് സോണിൽ 3 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഈ നീക്കത്തെ കുറിച്ച് ഗോകുലം ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് പറഞ്ഞതിങ്ങനെ - "സ്പീഡാണ് ഫസ്‌ലു റഹ്മാന്റെ ഏറ്റവും വലിയ ശക്തി. ഒത്തിരി ഡ്രിബ്ലിങ്ങും അദ്ദേഹം ചെയ്യാറുണ്ട്. ഗോളുകൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മറ്റു വിങ്ങർമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതിൽ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്."
"കേരളത്തിലെ ക്ലബ്ബെന്ന നിലയിൽ ഫസ്ലുവിനെ പോലെയുള്ള താരങ്ങൾക്ക് അവസരം നൽകുകയെന്നത് ഞങ്ങളുടെ കടമയാണ്. കുറച്ചു കാലമായി അദ്ദേഹത്തെ ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് മറ്റൊരു പ്രതിഭ കൂടി സ്‌ക്വാഡിൽ എത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്.", ഗോകുലം കേരള എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.