ഗോവൻ പ്രതിരോധതാരം റൗയിൽസൺ റോഡ്രിഗസിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി
(Courtesy : ISL Media)
ചർച്ചിൽ ബ്രദർസിനൊപ്പവും ഡെംപോ എസ്സിക്കൊപ്പവും ഐ-ലീഗ് കിരീടം നേടിയ താരം വിവിധ ക്ലബ്ബുകൾക്കൊപ്പം ഡ്യുറാൻഡ് കപ്പ്, ഐഎഫ്‌എ ഷീൽഡ് കപ്പ് തുടങ്ങിയ ട്രോഫികളും നേടിയിട്ടുണ്ട്.
ഗോവയിലെ മജോർഡയിൽ ജനിച്ചു വളർന്ന റൗയിൽസൺ റോഡ്രിഗസ് ഗോവയിലെ സെസ ഫുട്ബോൾ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. തുടർന്ന് 2006ൽ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദർസിലൂടെ താരം പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചു. തുടർന്ന് 2007ൽ ടീമിനൊപ്പം താരം തന്റെ കരിയറിലെ പ്രധാനകിരീടമായ ഡ്യുറന്റ് കപ്പ് നേടി. തൊട്ടടുത്ത സീസണിൽ ചർച്ചിലിനൊപ്പം തന്നെ ഐ ലീഗ് കിരീടവും നേടിയ താരത്തെ തേടി ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളിയെത്തി. 2010ൽ റൗയിൽസൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
2011ൽ ചർച്ചിൽ ബ്രദർസിൽ നിന്ന് ഡെമ്പോയിലേക്ക് എത്തിയ റൗയിൽസൺ അവിടെ വെച്ച് തന്റെ രണ്ടാം ഐ ലീഗ് കിരീടം നേടി. തുടർന്നുള്ള സീസണുകളിൽ മോഹൻബഗാൻ, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ച താരം 2017/18 സീസണിൽ ഐഎസ്എൽ ക്ലബ്ബായ ഡൽഹി ഡൈനാമോസിന്റെ താരമായിരുന്നു. തുടർന്ന് അടുത്ത സീസണിൽ വീണ്ടും ചർച്ചിൽ ബ്രദർസിലെത്തിയ താരം കഴിഞ്ഞ രണ്ടു സീസണിലും ടീമിനൊപ്പം കളിച്ചിരുന്നു.
“ പരിക്ക് കാരണം ഒരു വർഷത്തോളം ഞാൻ കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ഞാനിപ്പോൾ പൂർണമായും സുഖം പ്രാപിച്ചു, മലബാറിയൻസിന് വേണ്ടി എന്റെ കഴിവിന്റെ പരമാവധി നൽകാൻ ഞാൻ തയ്യാറാണ്. ഈ സീസണിൽ ഐ ലീഗ് കിരീടം നേടാൻ എന്റെ ലീഗിലെ അനുഭവസമ്പത്തും കഴിവും ഗോകുലത്തെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” - റൗയിൽസൺ റോഡ്രിഗസ് സംസാരിച്ചു.
" ഗോവൻ സെന്റർ ബാക്ക് റൗയിൽസൺ റോഡ്രിഗസിനെ ഞങ്ങൾ ഗോകുലം കേരള എഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഐഎസ്‌എലിലും ഐ-ലീഗിലും ഇന്ത്യക്ക് വേണ്ടിയും കളിച്ച പരിചയസമ്പന്നനായ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കളിക്കളത്തിലെ ആജ്ഞാശക്തി ഈ സീസണിൽ ഞങ്ങളുടെ പ്രതിരോധത്തിന് വളരെയധികം കരുത്ത് പകർന്നു തകർക്കാൻ കഴിയാതെയാക്കി മാറ്റുകയും ചെയ്യും. " - ഗോകുലം കേരള എഫ്‌സിയുടെ സിഇഒ ഡോ. ബി അശോക് കുമാർ പറഞ്ഞു.
“ റൗയിൽസണിന് എല്ലാ വിധ ആശംസകളും നേരുന്നു. ഫുട്ബോളിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള പരിചയസമ്പന്നനായ കളിക്കാരനാണ് അദ്ദേഹം. കളിക്കളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ വർഷം ഞങ്ങളുടെ ടീമിന് ഒരു വലിയ പ്രോത്സാഹനമായിരിക്കും. " - ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ സംസാരിച്ചു.
