ഫുട്‌ബോളിന് അടിമപ്പെടുക, ഫുട്‌ബോളാണ് വലിയ പരിഹാരം: ഐ എം വിജയൻ
മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും അനധികൃത മയക്കുമരുന്ന് കടത്തലിനെതിരെയും രാജ്യത്ത് നിന്നുള്ള നിരവധി കളിക്കാർ ശബ്ദമുയർത്തി.
സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരിമരുന്നുകൾ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കപ്പെടുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ, ഐ എം വിജയൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ കൈകോർത്തു. 'മയക്കുമരുന്നിനല്ല ഫുട്ബോളിന് അടിമപ്പെടുക' എന്ന സന്ദേശമാണ് ഇതിഹാസങ്ങൾക്ക് ജനങ്ങളോട് നൽകാനുള്ളത്.
ഓരോ മനുഷ്യനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിടുന്നു. അത്തരം കഠിനമായ വെല്ലുവിളികളെ നേരിടാനാണ് നാം ജീവിതത്തിൽ പഠിക്കേണ്ടത്. സന്തോഷം കണ്ടെത്താൻ ചിലപ്പോൾ നാം മയക്കുമരുന്ന് എന്ന കുറുക്കുവഴിയെ സ്വീകരിക്കുന്നു, പക്ഷേ ഇത് തന്റെ കുടുംബജീവിതത്തെയും മനോനിലയെയും മോഷകരമായി ബാധിക്കുന്നു. ഒരുപക്ഷേ ഇത് നമ്മുടെ പെട്ടെന്നുള്ള ജീവിതമവസാനിപ്പി ക്കലുകളിലേക്കാണ് കൊണ്ടെത്തിക്കുക.
ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം, ആഗോളതലത്തിലെ 271 ദശലക്ഷം മയക്കുമരുന്ന് ഉപയോക്താക്കളിൽ 35 ദശലക്ഷം പേർ മയക്കുമരുന്നുകളുടെ പരിണിത ഫലമായുണ്ടാകുന്ന രോഗങ്ങൾ അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സർവേയിൽ 5 ലക്ഷത്തോളം ഇന്ത്യക്കാരെയും അഭിമുഖം നടത്തിയിരുന്നു.
അത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ നിന്നുള്ള സന്ദേശം ഉച്ചത്തിലും വ്യക്തമായും നിലനിൽക്കുന്നുണ്ട്- 'മയക്കുമരുന്നിനല്ല ഫുട്ബോളിന് അടിമപ്പെടുക,' എന്ന സന്ദേശം എല്ലാവരും ഒറ്റക്കെട്ടായി പറയുന്നുണ്ട്.
“ഫുട്ബോളാണ് എല്ലാത്തിന്റെയും പരിഹാര മാർഗം”
ഫുട്ബോളാണ് എല്ലാത്തിനുമുള്ള പരിഹാര മാർഗ്ഗം. മയക്കുമരുന്നിലൂടെ പെട്ടെന്ന് പരിഹാരം തേടുന്നതിനുപകരം, ഫുട്ബോൾ മൈതാനങ്ങളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂർവമായ ആശയമാണ്. ഒരു ബയോളജിക്കൽ ക്ലോക്ക് നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് ആരോഗ്യകരമായ വിശപ്പുണ്ട്, 8 മണിക്കൂർ ഉറക്കം എന്നത് പതിവാക്കുക, അതിന് ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്," ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പറഞ്ഞു.
"മയക്കുമരുന്നിനല്ല ഫുട്ബോളിന് അടിമപ്പെടുക," ഐ എം വിജയൻ വീണ്ടും പറഞ്ഞു.
ഫുട്‌ബോൾ തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ സാധൂകരികളാനുള്ള "സിൽവർ ലൈനിങ്" ആണെന്നാണ് റെനഡി സിംഗ് അഭിപ്രായപ്പെട്ടത്.
"സ്പോർട്സിൽ ഫുട്‌ബോളിന് മാത്രമാണ് നിങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾക്കിടയിൽ വളരെയധികം പോസിറ്റീവ് എനർജിയും ഊർജ്ജവും നൽകാൻ സാധിക്കുക. ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാകാൻ ഫുട്‌ബോൾ നിങ്ങളെ സഹായിക്കുന്നു."
"ആ മോശം ശീലങ്ങളിലേക്ക് വീണ്ടും പോകാതിരിക്കാനുള്ള അവസരം ഫുട്‌ബോൾ നമുക്ക് നൽകുന്നു. ഈ അപകടങ്ങളിൽ നിന്ന് മാറി സമാധാനപരമായ ജീവിതം നയിക്കാനുള്ള ഒരു ഓപ്ഷൻ ഇതിലൂടെ നമുക്ക് ലഭിക്കുന്നു, ഇതാണ് ഞങ്ങൾ ഫുട്‌ബോളിനെ കുറിച്ച് അഭിമാനിക്കാനുള്ള ഒരു പ്രധാന കാരണം.
"പന്ത് തട്ടുന്നത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" എന്നാണ് ഇന്ത്യൻ സ്പൈഡർമാൻ സുബ്രത്രോ പോളിന്റെ അഭിപ്രായം. "ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാർക്ക് കടുത്ത സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പലരും മത്സര സ്വഭാവങ്ങളെ നേരിടാൻ കഴിയാതെ വിഷാദരോഗത്തിന് അടിമപ്പെട്ട് മരുന്നുകളിൽ അഭയം തേടുന്നു. പതുക്കെ അത് ഒരു ആസക്തിയായി മാറുന്നു," സുബത്രോ പോൾ പറഞ്ഞു. "പകരം നിങ്ങൾ ഒരു പന്ത് എടുത്ത് തട്ടുക. നിങ്ങൾ എത്രെയും പെട്ടെന്ന് തന്നെ അതിന് അഡിക്ട് ആവുകയും മറ്റെല്ലാ ദുശീലങ്ങളിൽ നിന്നും അകന്നുനിൽക്കുകയും ചെയ്യും. ഫുട്ബോൾ മനോഹരമായ കളിയാണ്, കളിക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.
"ആ ഇരുണ്ട ഗർത്തത്തിലേക്ക് എടുത്ത് ചാടരുത്"
“മാതാപിതാക്കൾ ഭക്ഷണത്തിനും മറ്റു അത്യാവശ്യങ്ങൾക്കുമായി കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്നു, പക്ഷേ അവർ അത് മയക്കുമരുന്നിന് ഉപയോഗിക്കുന്നു. തുടക്കത്തിൽ, മാതാപിതാക്കൾ ഇതിനെക്കുറിച്ച് അറിയുന്നില്ല. അറിയുമ്പോഴേക്ക് കുട്ടികൾ ഇതിന് അടിമപ്പെട്ട് കഴിഞ്ഞിരിക്കും," ഇന്ത്യ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരമായ പത്മശ്രീ ബെംബെം ദേവി അഭിപ്രായപ്പെട്ടു.
"ഞാൻ കണ്ട ഇത്തരം പല ചെറുപ്പക്കാരുടെയും കുടുംബങ്ങൾ നാശത്തിന്റെ വക്കിലാണ്. എന്നാൽ പലരും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും പല സംഘടനകളും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ട് വന്ന് അവരെ ഈ അഡിക്ഷനിൽ നിന്ന് കരകയറാൻ സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നത് ആശ്വാസം പകരുന്ന കാര്യമാണ്," അവർ കൂട്ടിച്ചേർത്തു.
"മയക്കുമരുന്ന് എല്ലാവരേയും ഗുരുതരമായ പ്രതിസന്ധിയുടെ ഇരുണ്ട ഗർത്തത്തിലേക്ക് തള്ളിവിടുന്നു" എന്നാണ് റെനഡി സിങ്ങിന്റെ അഭിപ്രായം.
"ആ ഇരുണ്ട ഗർത്തത്തിലേക്ക് ചാടരുത്. വിഷാദം, തൊഴിലില്ലായ്മ, ദാരിദ്ര്യം, ഓദ്യോഗിക ജീവിതത്തിലെ മത്സരം, കുടുംബ ദുരന്തം ഇവയിൽ പലതും നമ്മൾക്കിടയിൽ പലർക്കും ബാധിച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ആളുകൾ മയക്കുമരുന്നിലേക്ക് തിരിയുന്നു," റെനഡി വിശദീകരിച്ചു.
“മയക്കുമരുന്ന് ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല, മറിച്ച് ഇത് ആഴത്തിൽ വേരൂന്നിയ ഒരു പ്രശ്നമാണ്. ഇതിന് അടിമപ്പെട്ട വ്യക്തിയുടെ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ അത് ബാധിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങൾ വിനാശകരമാണ്," ഐ എം വിജയൻ പ്രതികരിച്ചു.
"അണ്ടർ 17 വേൾഡ് കപ്പ് നൽകിയ പോസിറ്റീവിറ്റിയിലൂടെ"
സ്‌പോർട്‌സ് ഒരു ഹോബിയായി ഏറ്റെടുക്കണമെന്ന് സുബ്രത്രാ പോൾ എല്ലാവരോടും അഭ്യർത്ഥിച്ചു. "ഇപ്പോൾ അണു കുടുംബങ്ങളിൽ, കുട്ടികൾക്കിടയിൽ വലിയ ബന്ധമില്ല. എല്ലാവരും പുറത്തുപോയി കളിക്കുന്നില്ല. ഈ ഏകാന്തത പലപ്പോഴും നിങ്ങളെ നശിപ്പിക്കുന്നു. അത്കൊണ്ട് ഒരു കായിക വിനോദത്തെ ഒരു ഹോബിയായി തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും. കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കാൻ ഞാൻ എല്ലാ മാതാപിതാക്കളോടും അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെ 1.3 ബില്യൺ ചെറുപ്പക്കാർക്കിടയിൽ ഒരു നല്ല തരംഗം കൊണ്ടുവന്നു. എല്ലാവരുടെയും കളിയോടുള്ള ഉത്സാഹം ആശാവാഹമാണ്. ചൈനയിലെ 32 വർഷത്തെ റെക്കോർഡായ 12,30,976 കാണികൾ എന്ന എണ്ണത്തെ മറികടന്ന് നാം 13,47,133 കാണികളുടെ എണ്ണമാണ് രേഖപ്പെടുത്തിയത്. മാത്രമല്ല, 2011ൽ കൊളംബിയയിൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പ് (13,09, 929) നേടിയ റെക്കോർഡിനെയും ഇത് തകർത്തു. ഒപ്പം ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഫിഫ ലോകകപ്പായും ഇത് മാറി.
"യുവാക്കളെ മയക്കുമരുന്നിൽ നിന്ന് അകറ്റിനിർത്താൻ അണ്ടർ 17 ലോകകപ്പ് വലിയ പങ്കുവഹിച്ചു. അതിന്റെ ഫലമായുള്ള പോസിറ്റിവിറ്റിയുടെ തരംഗം നമ്മുടെ സമൂഹത്തിൽ നിഴലിച്ചു കാണിക്കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള എല്ലാവരും ഫുട്ബോളിനോട് യഥാർത്ഥ താൽപര്യം കാണിക്കുകയും മയക്കുമരുന്നുകളെ ജീവിതത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു," പത്മശ്രീ അവാർഡ് ജേതാവ് പറഞ്ഞു.
"ഇന്നത്തെ ലോകത്ത്, പെൺകുട്ടികൾ ജീവിതത്തിന്റെ എല്ലാ കോണുകളിലും അവരുടേതായ മുദ്ര പതിപ്പിച്ചിരിക്കുന്നു. ഒരു കുടുംബം നടത്തുന്നത് മുതൽ യുദ്ധഭൂമിയിൽ തോക്ക് പ്രയോഗിക്കുന്ന കാര്യത്തിൽ വരെ ഇന്ത്യൻ പെൺകുട്ടികൾ ഒരുപാട് ദൂരം സഞ്ചരിച്ചു. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്, നമ്മുടെ പെൺതാരങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരേ കളിക്കുന്നതിനൊപ്പം, എണ്ണമറ്റ ഇന്ത്യൻ പെൺകുട്ടികൾക്ക് ഫുട്ബോൾ മൈതാനത്തേക്ക് പ്രവേശിക്കാനുള്ള ഊർജ്ജം നൽകും, ഇവയൊന്നും മയക്കുമരുന്നുകൾക്ക് നൽകാൻ കഴിയില്ല. ഇത് അവരുടെ ഇന്നത്തെ അവസ്ഥയിൽ അവരുടെ ഭാവി ശോഭനമാക്കുന്നതിന് ഏറെ സഹായിക്കും," ബെംബെം ദേവി വിവരിച്ചു.
