കൊൽക്കത്തയിലെ സെക്കന്റ്, തേർഡ് ഡിവിഷൻ ക്ലബ്ബുകളാൽ ഞാൻ തഴയപ്പെട്ടിട്ടുണ്ട്: സന്ദേശ് ജിങ്കൻ
(Courtesy : AIFF Media)
പ്രയാസമേറിയ കരിയറിന്റെ ആരംഭത്തിൽ നിന്നാണ് നീലപ്പടയുടെ നായകത്വത്തിലേക്കെത്തിയത് എന്നതിനെ കുറിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം സെന്റർ-ബാക്ക് മനസ്സ് തുറന്നു.
നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സന്ദേശ് ജിങ്കൻ. നിലവിൽ ഒരു ക്ലബ്ബിലും ഇല്ലാത്ത താരത്തിന്റെ അടുത്ത ക്ലബ്ബ് ഏതെന്ന ഉത്കണ്ഠയിലാണ് ആരാധകവൃന്ദം.
എന്നാൽ കരിയറിന്റെ ആരംഭത്തിൽ കൊൽക്കത്തയിലെ നിരവധി സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളും തേർഡ് ഡിവിഷൻ ക്ലബ്ബുകളും താരത്തെ മടക്കി അയച്ചിരുന്നു. അത് നിലവിലെ ഏറ്റവും ശക്തനായ ഡിഫൻഡറുടെ ഭാവി പോലും അവതാളത്തിലാക്കിയിരുന്നു.
"എന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു അത്. പിന്നീട് ഞാൻ ക്ലബ്ബുകൾക്ക് വേണ്ടി നിരന്തരം തിരയുകയും നിരവധി ക്ലബ്ബുകളുടെ ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തു, അവയിൽ സെക്കൻഡ്, തേർഡ് ഡിവിഷൻ ക്ലബ്ബുകളും ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും എന്നെ തഴഞ്ഞു," ജിങ്കൻ എഐഎഫ്എഫുമായുള്ള ചാറ്റിൽ വെളിപ്പെടുത്തി.
"എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്," ജിങ്കൻ പുഞ്ചിരിച്ചു. പിന്നെയാണ് താരത്തെ യുണൈറ്റഡ് സിക്കിം ഫുട്‌ബോൾ ക്ലബ്ബ് തിരഞ്ഞെടുത്തത്.
"അതെനിക്കൊരു സ്വപ്നസാക്ഷാത്കരമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ നിരവധി ക്ലബ്ബുകൾ തഴയുക, പിന്നീട് കുറച്ചു മാസങ്ങൾക്കിപ്പുറം ബൈചുങ് ബായിക്കും റെനഡി ബായിക്കുമൊപ്പം തമാശ പറയാൻ സാധിക്കുക എന്നത് അവിശ്വസനീയമായിരുന്നു", താരം പറഞ്ഞു. "ഞങ്ങൾ കോച്ച് സ്റ്റാൻലി റോസാരിയോക്ക് കീഴിൽ പരിശീലിക്കുമ്പോൾ റെനഡി സിങ് ഫ്രീകിക്ക് എടുക്കുന്നുണ്ടായിരുന്നു," ജിങ്കൻ ഓർത്തു. "അപ്പോൾ എനിക്ക് മുട്ടുകുത്തിയിരുന്ന് അദ്ദേഹത്തിന്റെ പാദങ്ങൾ ചുംബിക്കാൻ വരെ തോന്നിയിട്ടുണ്ട്. ബൈചുങ് ഭായിക്ക് ഷേക്ക് ഹാൻഡ് കൊടുത്തപ്പോൾ എനിക്ക് കൈകഴുകാൻ പോലും തോന്നിയിരുന്നില്ല. അന്ന് മുതൽ 'കാര്യങ്ങളെ ആസ്വദിക്കുക' എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന അജണ്ട എന്ന് ഞാൻ മനസ്സിലാക്കി," ജിങ്കൻ പറഞ്ഞു.
"1.3 ബില്യൺ ജനങ്ങളുളള ഒരു രാജ്യത്തിന്റെ നായകത്വം വഹിക്കുമ്പോൾ നമ്മുടെ മേൽ ശക്തമായ സമ്മർദ്ദമുണ്ട്," താരം തുടർന്നു. "കണ്ണുകളെല്ലാം നിങ്ങളിലായിരിക്കും, വലിയ സമ്മർദ്ദമാകും. എന്നാലും ആ ഒരു അവസ്ഥ ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. എന്നാൽ, എല്ലാത്തിനും പുറമെ ക്യാപ്റ്റന്റെ ആം ബാൻഡ് ധരിക്കുന്നത് ഒരു ആദരവാണ്."
"1.3 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കില്ല. എന്നാൽ അത്തരമൊരു അനുഭവം എനിക്ക് എന്റെ മക്കളോട് പറയാൻ സാധിക്കും," താരം തുടർന്നു.
"ആം ബാൻഡ് ധരിക്കുന്നത് കൊണ്ട് മാത്രം തീരുന്ന ഒന്നല്ല നായകത്വം, അത് എല്ലാ കളിക്കാരെയും ഒന്നിപ്പിക്കുന്നതിലാണ്. നിങ്ങൾ ക്യാപ്റ്റനായിരിക്കാം, പക്ഷെ നിങ്ങൾ ഗ്രൗണ്ടിൽ നിങ്ങളുടെ കർത്തവ്യം ചെയ്യേണ്ടതുണ്ട്," ജിങ്കൻ പറഞ്ഞവസാനിപ്പിച്ചു.
