ഒഫീഷ്യൽ: ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കനെ സൈൻ ചെയ്ത് എടികെ മോഹൻബഗാൻ എഫ്‌സി

(Courtesy : ISL Media)
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ക്യാപ്റ്റൻ കൂടി ആയിരുന്ന സന്ദേശ് ജിങ്കൻ ഈ വർഷം മെയ് അവസാനത്തോടെ ക്ലബ്ബുമായുള്ള കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കനെ ടീമിലെത്തിച്ച് എടികെ മോഹൻബഗാൻ. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന താരം ഈ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം ക്ലബ് വിട്ട മലയാളി താരം അനസ് എടതൊടികക്ക് പകരക്കാരനായാണ് കോച്ച് അന്റോണിയോ ഹബാസ് സന്ദേശ് ജിങ്കനെ ടീമിൽ എടുത്തിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്നും പുറത്തു വന്ന താരത്തെ തേടി ധാരാളം ക്ലബ്ബുകളിൽ നിന്നും ക്ഷണം വന്നിരുന്നു. എന്നാൽ തന്റെ ഫുട്ബോൾ കരിയറിന്റെ അടുത്ത ഘട്ടത്തിനായി ജിങ്കൻ തിരഞ്ഞെടുത്തത് കൊൽക്കത്തൻ ടീമായ എടികെ മോഹൻബഗാൻ ആണ്. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീട ജേതാക്കൾക്ക് വരുന്ന സീസണിൽ കിരീടം നിലനിർത്തുന്നതിനും ഈ വർഷം നടക്കാനിരിക്കുന്ന എഎഫ്‌സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും.
ചണ്ഡിഗഡിലെ സെന്റ് സ്റ്റീഫൻ ഫുട്ബോൾ അക്കാദമിയിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച സന്ദേശ് ജിങ്കൻ 2011ൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കുന്ന സിക്കിമീസ് ഫുട്ബോൾ ക്ലബ്ബായ യുണൈറ്റഡ് സിക്കിമിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് ഐ ലീഗിൽ മുംബൈ എഫ്‌സിയുടെ താരമായിരുന്ന ജിങ്കൻ 2014ൽ ഐഎസ്എല്ലിൽ എത്തുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗമായിരുന്ന ജിങ്കൻ കളിക്കളത്തിലെ മികവ് കൊണ്ട് ആയ സീസണിലെ ലീഗിലെ എമേർജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടു.
2015 മുതൽ 2017 വരെയുള്ള സീസണുകളിൽ ഐഎസ്എൽ അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ക്ലബ്ബുകളിലേക്ക് താരത്തെ വായ്പാടിസ്ഥാനത്തിൽ നൽകിയിരുന്നു. അങ്ങനെ സ്പോർട്ടിങ് ഗോവ, ഡിഎസ്കെ ശിവജിയൻസ്, ബംഗളുരു എഫ്‌സി തുടങ്ങിയ ക്ലബ്ബുകളിൽ താരം കളിച്ചിരുന്നു. ബംഗളുരു എഫ്‌സിക്ക് വേണ്ടി താരം എഎഫ്‌സി കപ്പിലും ബൂട്ടണിഞ്ഞിരുന്നു. ടീമിനൊപ്പം തന്നെ 2016/17 സീസണിലെ ഫെഡറേഷൻ കപ്പും താരം നേടിയെടുത്തു.
അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്തിയ താരം രണ്ടു സീസണുകളിലും ടീമിന്റെ നായകസ്ഥാനം വഹിച്ചു. എന്നാൽ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഇന്ത്യൻ ദേശീയ ടീമിനോടൊപ്പം കളിച്ച സൗഹൃദ മത്സരത്തിനിടെ ഉണ്ടായ പരിക്ക് സീസൺ മുഴുവൻ താരത്തെ കളികളത്തിന് പുറത്തിരുത്തി.
ഇന്ത്യൻ ദേശീയ ടീമിനൊപ്പം 40ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് സന്ദേശ് ജിങ്കൻ. ഖത്തറിനും ചൈനയ്ക്കുമെതിരായി ഇന്ത്യ സമനില നേടിയ മത്സരങ്ങളിൽ ടീമിന്റെ പ്രതിരോധത്തിന്റെ നെടുംതൂൺ ആയിരുന്നു സന്ദേശ് ജിങ്കൻ. രാഷ്ട്രം ഈ വർഷം അർജുന അവാർഡ് നൽകി താരത്തെ ആദരിച്ചിരുന്നു.
ജിങ്കനെ കൂടാതെ സ്പാനിഷ് ഡിഫൻഡർ ടിരിയെയും ടീമിലെടുത്ത എടികെ മോഹൻബഗാൻ ഈ സീസണിൽ ഐഎസ്‌എല്ലിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിനും എഎഫ്‌സി കപ്പിനും ഒപ്പം അടുത്ത സീസണിലേക്കുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനായിരിക്കും എടികെ മോഹൻബഗാൻ ശ്രമിക്കുക.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.