കേരളം ബ്രസീൽ പോലെ ഫുട്‌ബോൾ അഭിനിവേശം ഉള്ളിടം: മാർസലീഞ്ഞോ

(Courtesy : ISL Media)
ഹൈദരാബാദ് എഫ്സി അറ്റാക്കർ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ഐ.എസ്.എല്ലിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
"അതെ, ആദ്യ പ്രാവശ്യം സീക്കോ ഇന്ത്യയിലേക്ക് വന്നപ്പോൾ തന്നെ ബ്രസീലുകാർ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നു". ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) ഒരു ടീമിൻറെ മാർക്യു കളിക്കാരനും പണത്തിന് വേണ്ടി ഒരു രാജ്യത്ത് മത്സരിക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഭൂരിഭാഗം കളിക്കാരും ഒരു രാജ്യത്തെ ലീഗുമായി പരിചയപ്പെടുന്നത് ആ ലീഗിൽ നിന്നും ഒരു ഓഫർ ലഭിച്ചാൽ മാത്രമായിരിക്കും. എന്നാൽ മാർസലീഞ്ഞോ അവരിൽ പെട്ട ഒരാളായിരുന്നില്ല. ആനന്ദ് ത്യാഗിയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ ബ്രസീലുകാരനായ മാർസലീഞ്ഞോ മനസ്സ് തുറന്നു.
"ഇവിടെ കളിക്കുക എന്ന അനുഭവത്തിനായി എനിക്ക് രണ്ടുതവണ ചിന്തിക്കേണ്ടി വന്നിട്ടില്ല" 2016 ൽ ഐ.എസ്.എല്ലിൽ ചേരുമ്പോഴുണ്ടായിരുന്ന ആദ്യ ചിന്തകളെ പറ്റി ചോദിച്ചപ്പോൾ ബ്രസീലുകാരൻ പറഞ്ഞു. മാർസലീഞ്ഞോ ഡൽഹി ഡൈനാമോസിന് വേണ്ടിയാണ് ആദ്യം ഐ.എസ്.എല്ലിൽ കളിച്ചത്.
ഇന്നത്തെ എഫ് സി ഗോവ യോട് സാമ്യമുള്ള കേളീശൈലിയും ഗോൾ സ്കോറിങ് പാടവവും അന്നത്തെ ഡൈനാമോസ് ടീമിന് ഉണ്ടായിരുന്നു. "ഞങ്ങൾ അന്ന് ഗോവയെ പോലെയായിരുന്നു കളിച്ചിരുന്നത്, അവരുടെതിന് സമാനമായ ശൈലി, അത് അപ്രകാരം തന്നെ തുടരേണ്ടതായിരുന്നു, പക്ഷെ അടുത്ത സീസണോട് കൂടി അവർ എല്ലാം മാറ്റിമറിച്ചു...എന്നിരുന്നാലും, വളരെ ആസ്വാദകരമായ സമയമായിരുന്നു അത്," അദ്ദേഹം പറഞ്ഞു. ലീഗിൽ അദ്ദേഹത്തിന്റെ ആദ്യ സീസൺ കളിച്ചപ്പോൾ തന്നെ ഡൽഹി സെമിഫൈനലിൽ എത്തിയിരുന്നു.
മികച്ച സ്ക്വാഡ് അന്നത്തെ ടീമിന്റെ കൈമുതലായിരുന്നു. മുൻ യുവന്റസിന്റെയും ബാഴ്സലോണയുടെയും കളിക്കാരനായിരുന്ന ജിയാൻലൂക്ക സാംബ്രോട്ടയുടെ കീഴിലാണ് അവർ കളിച്ചത്. "തന്നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച കോച്ചുകളിൽ ഒരാളാണ് അദ്ദേഹം. ജിയാൻ ലൂക്ക വളരെ തന്ത്രമുള്ളവനും ബുദ്ധിമാനും ആയിരുന്നു. അദ്ദേഹം ഒരു ചെറുപ്പക്കാരനാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം പുതിയതായിരുന്നു.
എന്തിനേക്കാളുമുപരി മുൻ ചെൽസി താരം ഫ്ലോറന്റ് മലൂദയെ ഉൾക്കൊള്ളുന്നതായിരുന്നു ആ ടീം. ഡൈനാമോസ് മിഡ്ഫീൽഡർ ആയിരുന്ന മെമോ ഫ്രഞ്ച് ഇന്റർനാഷണലുമായി ഫിഫ ടൂർണമെന്റുകളിൽ കളിച്ചതുമായി ബന്ധപ്പെട്ട് പലപ്പോഴും സംവദിച്ചിരുന്ന സംഭവങ്ങളെ മാർസലീഞ്ഞോ ഓർത്തു. മലൂദയുടെ പ്രകൃതം അങ്ങനെയായിരുന്നു. "ഞാൻ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല. അദ്ദേഹം ഞങ്ങൾക്ക് ഒരു നേതാവിനെ പോലെയായിരുന്നു. ആർക്കും ഒരിക്കലും ഒരാൾക്കും സമ്മർദ്ദം നൽകാത്ത എപ്പോഴും സപ്പോർട്ട് നൽകിയിരുന്ന വ്യക്തിത്വം," 32 കാരൻ തന്റെ മുൻ നായകനെ ഓർമ്മിച്ചു.
മാർസലീഞ്ഞോ ഡൽഹിയിൽ അധികകാലം നിലനിന്നില്ല. അതിനിടയിൽ അദ്ദേഹത്തിന് ബ്രസീലിലെ ഒരു പ്രമുഖ ക്ലബ്ബിൽ നിന്ന് ഓഫർ വരികയായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒഫീഷ്യൽ ആയി സമീപിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പുണെ സിറ്റി എഫ് സിയിൽ സെമിഫൈനൽ വരെ എത്തിയ വളരെ നല്ലൊരു സീസൺ ആയിരുന്നു അദ്ദേഹത്തിന്റേത്. "ആ സീസണിൽ കിരീടം നേടാനുള്ള മികച്ചൊരു ടീം ഞങ്ങൾക്കുണ്ടായിരുന്നു," മുൻ അത്ലറ്റികോ മാഡ്രിഡ് ബി കളിക്കാരൻ ഉറപ്പിച്ചു പറഞ്ഞു."റാങ്കോ പാപോവിച്ചിന് കീഴിൽ കിരീടം നേടാൻ കെൽപ്പുള്ള ഒരു ടീം ഞങ്ങൾക്കുണ്ടായിരുന്നു.
എമിലിയാനോ അൽഫാരോയുടെയും മാർക്കോസ് ടിബാറിന്റെയും കൂടെ എനിക്ക് നല്ല പാർട്ട്ണർഷിപ്പ് ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാരും കൂടെയുള്ള ഒരു സുന്ദരമായ ടീം ആയിരുന്നു അത്," മാർസലീഞ്ഞോ പറഞ്ഞു. പൂനെയിലെ മികച്ച പ്രകടനത്തിനും അൽപായുസ് മാത്രമായിരുന്നു. ചില കാരണങ്ങളാൽ അടുത്ത സീസൺ അവരുടെ അവസാന സീസൺ ആയി. മനോവീര്യം തകർന്ന് അടുത്ത സീസണിൽ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
"ഞങ്ങൾ ബോധവാന്മാരാകുമ്പോഴേക്ക് സമയം ഏറെ അതിക്രമിച്ചിരുന്നു. അതിനാൽ അവസാനം ഞങ്ങൾ അഭിമാനത്തിനു വേണ്ടി മാത്രമാണ് കളിച്ചത്" ഐ എസ് എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ പറഞ്ഞുലീഗിലെ മികച്ച പ്രകടനം കാരണം എതിർ ടീമുകളിൽ നിന്ന് പോലും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് താരം. പ്രത്യേകിച്ച് 'മഞ്ഞപ്പട'യിൽ ബ്രസീലിയന് ഒരുപാട് ആരാധകർ ഉണ്ട്. ബ്രസീലിനെ പോലെ തന്നെ കേരളത്തിൽ ഫുട്ബോളിനോട് അഭിനിവേശം ഉണ്ട്. അവർ ആ രീതിയിൽ പിന്തുണക്കുന്നു വിസ്മയകരമായ രീതിയിലാണ് അവർ ഫുട്ബോളിനോടുള്ള സ്നേഹം കാണിക്കുന്നത് അവരോട് ഉത്തരവാദിത്വം പുലർത്താൻ ഞാൻ ശ്രമിക്കുന്നു.
എനിക്ക് അവർ ഒരുപാട് മെസേജുകൾ അയക്കാറുണ്ട്. അതിന് മറുപടി അയക്കാൻ ഞാനും."2016 ന് ശേഷം ഡൽഹി വിട്ടതിനുശേഷം അദ്ദേഹം മഞ്ഞകുപ്പായത്തിലേക്ക് ചേക്കേറുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നിരുന്നാലും, അത്തരം ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. പക്ഷെ ഭാവിയിൽ അങ്ങനൊരു സാധ്യത തള്ളിക്കളയാനാവില്ല. “ഞാൻ ഓഫറുകൾക്കായി മനസ്സ് തുറന്നിരിക്കുന്നു, ഒരു ദിവസം കേരളത്തിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ ഞാൻ പോകും. അവർക്ക് മികച്ച സ്റ്റേഡിയവും മികച്ച ആരാധക അന്തരീക്ഷവുമുണ്ട്.
ലീഗിലെ എല്ലാ കളിക്കാരും ഇത് അഭിപ്രായപ്പെടുന്നുണ്ട്," മുൻ ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് വിജയി പറഞ്ഞു. കൂടാതെ, പൂനെയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള തന്റെ മാറ്റം വലിയ പുരോഗതികൾ ഉണ്ടാക്കിയില്ല. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്.സിക്ക് രണ്ട് മത്സരങ്ങളിൽ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ, മാത്രമല്ല പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്നു സ്ഥാനം. “ഹൈദരാബാദ് ഒരു പുതിയ ടീമാണ്, മികച്ച റീസൽട്ടിന് സമയമെടുക്കും. ആദ്യ സീസണിൽ ഞങ്ങൾക്ക് മികച്ച തയ്യാറെടുപ്പ് ആവശ്യമാണ്," താരം പറഞ്ഞു.
“ആദ്യ കുറച്ച് കളികളിൽ ഞങ്ങൾക്ക് നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ പിച്ചിനും സ്റ്റേഡിയത്തിനും ആദ്യ കുറച്ച് കളികളിൽ ഗുണനിലവാരമില്ലായിരുന്നു," അദ്ദേഹം പറഞ്ഞു. ഐ.എസ്.എല്ലിൽ പുതിയതായിരിക്കുമ്പോൾ ജംഷഡ്പൂർ എഫ്.സി സമാനമായ പ്രശ്‌നങ്ങൾ നേരിട്ടുവെന്നും മാർസലീഞ്ഞോ പറഞ്ഞു. പക്ഷേ പിന്നീട് പിച്ചിന്റെ നിലവാരവും സ്റ്റേഡിയവും മെച്ചപ്പെട്ടു.
"ഭാവിയിൽ ഹൈദരാബാദ് ആദ്യ സീസണിനേക്കാൾ മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ലീഗിലെ ഏറ്റവും ശക്തനായ ആക്രമണകാരി പറഞ്ഞു. മികച്ച തയ്യാറെടുപ്പുകൾ അടുത്ത സീസണുകളിൽ മികച്ച ഫലം നൽകുമെന്ന് അദ്ദേഹം സൂചന നൽകി. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾക്ക് പുറമേ, ചില യുവ ഇന്ത്യൻ കളിക്കാരെയും മാർസലീഞ്ഞോ പരാമർശിച്ചു. സമീപകാലത്ത് തന്നെ ഏറെ വിസ്മയിപ്പിച്ച കളിക്കാരാണ് ആഷിക് കുരുണിയനും വിനിത് റായിയുമെന്ന് താരം പറഞ്ഞു. "ബെംഗളൂരു പരിശീലകൻ ആഷിഖിനെ ഡിഫെൻസിൽ കളിപ്പിച്ചതിനാൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല,” അദ്ദേഹം പറഞ്ഞു.
മുന്നേറ്റനിരയിലാണ് അദ്ദേഹത്തിന് കളിക്കാൻ കഴിയുക, മാത്രമല്ല അത് ഇന്ത്യൻ ഫുട്ബോളിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും. നമ്മൾ അദ്ദേഹത്തെ നന്നായി പിന്തുണയ്‌ക്കേണ്ടതുണ്ട്, അവന് മേൽ അധികം സമ്മർദ്ദം ഉണ്ടാക്കരുത്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു." “വിനിത് റായ് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ അദ്ദേഹത്തിനെതിരെ കളിക്കുമ്പോൾ എനിക്ക് പന്ത് തൊടാൻ പ്രയാസമായിരുന്നു. ഞാൻ ചോദിച്ചു ‘ആരാണ് ഈ വ്യക്തി?’ പന്ത് ഇല്ലാത്തപ്പോഴും അദ്ദേഹം എതിർ ടീം കളിക്കാരെ നന്നായി മാർക്ക് ചെയ്യുന്നു. ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ടു വരുന്നു".
മുൻ പൂനെ സിറ്റി എഫ്.സി ഫോർവെർഡ് വിവിധ വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചു. "ആദ്യം എനിക്ക് ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്," വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിലെ തന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ബ്രസീലിയൻ ഇന്റർനാഷണലിന്റെ പ്രതികരണം ഇതായിരുന്നു. മികച്ച റീസൽറ്റുകൾ നേടുന്നതിന് പി.ഐ.ഒകളെ ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ഉണ്ടാക്കാൻ അദ്ദേഹം എ.ഐ.എഫ്.എഫിനോട് സൂചിപ്പിച്ചു.
അവസാനമായി, മികച്ച അവസരങ്ങൾ യുവ കളിക്കാർക്ക് നൽകണം എന്ന കാഴ്ചപ്പാടും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സംഭാഷണത്തിലുടനീളം, ഇന്ത്യൻ ഫുട്ബോളിനെ നന്നായി അറിയാവുന്ന ഒരു വ്യക്തിയെ പോലെയാണ് മാർസലീഞ്ഞോയെ തോന്നിപ്പിച്ചത്, ഇന്ത്യൻ ഫുട്ബോളിന് നല്ലൊരു സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. "എന്നെന്നേക്കുമായി ഇന്ത്യയുമായി ഈ ബന്ധം നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.