ജെസ്സെൽ കാർണേയ്‌റോ : കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് എന്റെ കരിയറിലെ വഴിത്തിരിവായിരുന്നു

(Courtesy : ISL Media)
ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വരവിനെ കുറിച്ചും തന്റെ ആദ്യ സീസണിലെ അനുഭവങ്ങളെ കുറിച്ചും ജെസ്സെൽ മനസ്സ് തുറന്നു.
പുതിയ കരാർ പ്രകാരം 2023 വരെ ജെസ്സെൽ കാർനെയ്‌റോ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. 18 മത്സരങ്ങളിൽ നിന്ന് 5 അസ്സിസ്റ്, 55 ക്രോസ്സ്, 28 ടാക്കിളുകൾ ,78 ക്ലിയറൻസുകൾ, ഈ കണക്കുകൾ പറയും ജെസ്സെൽ കാർനെയ്‌റോ എന്ന ഗോവൻ താരം എതിർ ടീമുകൾക്ക് എത്രത്തോളം അപകടം വിതച്ചു എന്നത്.
ഐ സ് ൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടന്ന ലൈവിൽ അനന്ത് ത്യാഗി ജെസ്സെൽ കാരനെയ്‌റോയുമായി അഭിമുഖം നടത്തുകയുണ്ടായി. ബ്ലാസ്റ്റേഴ്‌സുമായി ഉണ്ടാക്കിയ പുതിയ കരാറിനെ കുറിച്ചും അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കത്തെ കുറിച്ചും ജെസ്സെൽ വിശദീകരിച്ചു.
"എന്റെ അച്ഛൻ ഫുട്ബോൾ കളിക്കുമായിരുന്നു. അദ്ദേഹം സ്റ്റോപ്പർ ബാക്കായാണ് കളിച്ചത്, അദ്ദേഹം വഴിയാണ് ഫുട്ബോൾ കളിക്കാനുള്ള കഴിവ് എനിക്ക് കിട്ടിയതെന്ന് തോന്നുന്നു," ജെസ്സെൽ തന്റെ കരിയറിന്റെ തുടക്ക കാലത്തേ കുറിച്ച പറയുവാൻ തുടങ്ങി. "വളരെ ചെറു പ്രായത്തിൽ തന്നെ ഞാൻ ഫുട്ബോൾ കളിയ്ക്കാൻ തുടങ്ങിയിരുന്നു. തുടക്ക കാലഘട്ടത്തിൽ ഞാനൊരു സ്‌ട്രൈക്കറായാണ് കളിച്ചത് എന്നത് വളരെ കുറച്ച പേർക്ക് മാത്രമേ അറിയുകയുള്ളൂ. ബോളുമായി ഏറെ ഓടുന്ന എന്നെ കണ്ട അച്ഛനാണ് ലെഫ്റ് വിങ്ങിലേക്ക് മാറി കളിയ്ക്കാൻ നിർദ്ദേശിച്ചത്. പിന്നീട് ഡെംപോയുടെ പരിശീലകനായിരുന്ന അർമാടോ കോളായക്കോയ്ക്ക് കീഴിൽ കളിച്ചപ്പോൾ അദ്ദേഹം എന്നെ ലെഫ്റ് ബാക്ക് പൊസിഷനിലേക്ക് മാറ്റി. എന്റെ സ്‌കിൽസ് ആ പൊസിഷനിൽ കളിയ്ക്കാൻ ഉത്തമമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു."
"ഡെംപോയിൽ ചേർന്നത് എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. ഡെംപോയിൽ വെച്ച് മഹേഷ് ഗൗളി, ക്ലിഫോർഡ് മിറാൻഡ എന്നീ ദേശിയ താരങ്ങളുടെ കൂടെ കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഡെംപോയിലെ സീനിയർ ടീമിൽ കയറിയതിനെ ശേഷമാണ് ഫുട്ബോളാണ് എന്റെ കരിയർ എന്ന് ഞാൻ തീരുമാനിച്ചത്. ആ ഘട്ടത്തിൽ ക്ലബ്ബും എന്റെ മാതാപിതാക്കളും എന്നെ ഒത്തിരി സഹായിച്ചിരുന്നു," ജെസ്സെൽ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നിർദേശ പ്രകാരമാണ് ഗോവൻ പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരുന്ന ജെസ്സലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാൽ അദ്ദേഹത്തിന്റെ വരവിനെ ഒരു സാധാരണ സൈനിങ്ങായാണ് ആരാധകർ കണക്കാക്കിയത്. എന്നാൽ അക്ഷരാർഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണിൽ ജെസ്സെൽ കാഴ്ചവെച്ചത്. പരിക്കുകൾ മൂലം കരിയറിന്റെ തുടക ഘട്ടത്തിൽ 2 സീസണുകൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.
"ഇതുവരെ കാൽമുട്ടിന് രണ്ട് പരിക്കുകളും സർജറികളും നടന്നു കഴിഞ്ഞു. എന്റെ കരിയറിന് തന്നെ ഭീഷണിയായ ഒന്നായിരുന്നു ആദ്യത്തെ പരിക്ക്.സർജറി കഴിഞ്ഞതിന് ശേഷം മറ്റു കരിയർ തിരഞ്ഞെടുക്കാൻ എന്റെ ബന്ധുക്കൾ എന്നെ ഉപദേശിച്ചത് ഞാൻ ഓർക്കുന്നു. അപ്പോഴേക്കും ഫുട്ബോൾ എന്റെ ജീവനായി മാറിയിരുന്നു, പരിക്കുകളെല്ലാം ഏതൊരു ഫുട്ബോൾ കളിക്കാരന്റെ കരിയറിന്റെയും ഭാഗമാണ്. അതുകൊണ്ട് തന്നെ കളിക്കളത്തിലേക്ക് ഞാൻ തിരിച്ചുവരുമെന്ന് ഞാൻ അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഒരു പരിക്ക് ഉണ്ടായെങ്കിലും എന്റെ മാതാപിതാക്കളുൾപ്പെടെ ഒത്തിരി പേർ എനിക്ക് പോരാടാനും തിരിച്ചുവരാനുമുള്ള ശക്തമായ പിന്തുണ നൽകി.," ജെസ്സെൽ വിശദീകരിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാർ ഒപ്പിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ ജെസ്സെൽ ഉത്തരം നല്കിയതിങ്ങനെ - "കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് എന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. കഴിഞ്ഞ സീസണിന് മുൻപ് ഐ സ് ല്ലിൽ കയറിപ്പറ്റാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ മതിപ്പുളവാക്കാൻ പറ്റുന്ന രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയാത്തതിനാൽ ആരാലും ശ്രദ്ധിക്കാതെ പോയി. അങ്ങനെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിളി വന്നപ്പോൾ ഞാൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്റെ വിജയത്തിൽ ഈ ക്ലബ്ബ് മുഘ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് കരാർ പുതുക്കുന്നതിലൂടെ ക്ലബ്ബിനോടുള്ള എന്റെ നന്ദി അറിയിക്കുകയാണ് ഞാൻ ചെയ്തത്." കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നിർദേശ പ്രകാരമായിരുന്നു ഗോവൻ പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരുന്ന ജെസ്സലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അതിനെ കുറിച്ചും ജെസ്സെൽ പറയുകയുണ്ടായി.
"കളിക്കളത്തിന് അകത്തും പുറത്തും ഞാനും ഇഷ്ഫാഖും (അഹമ്മദ്) തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. അദ്ദേഹം സാൽഗോക്കറിലും ഞാൻ ഡെംപോയിലും ആയിരുന്ന അവസരത്തിൽ അദ്ദേഹം എനിക്കെതിരെ കളിക്കാറുണ്ടായിരുന്നു. പുണെ ഫ് സിയിൽ ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ചെയ്തു, പിന്നീട് 2018 -19 സന്തോഷ് ട്രോഫിയിൽ ഗോവയെ പ്രധിനിധീകരിക്കുകയും സെമി ഫൈനലിൽ പഞ്ചാബിനോട് തോൽക്കുകയും ചെയ്തു. ആ കളി കഴിഞ്ഞപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് പുതിയ കരാർ നല്കിയിട്ടുണ്ടെന്ന വാർത്ത എന്റെ ഏജന്റ് എന്നെ അറിയിച്ചു. ഗോവയിലേക്കുള്ള തിരിച്ചു പോക്കിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു. അന്ന് എന്റെ ഏജന്റിന്റെ വീട്ടിൽ പോയി കരാർ ഒപ്പിട്ടതിന് ശേഷമാണ് വീട്ടിലേക്ക് ഞാൻ പോയത്," ജെസ്സെൽ പറഞ്ഞു.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങാൻ കഴിയുമെന്നതാണ് ജെസ്സലിന്റെ പ്രത്യേകത. ലെഫ്ട് ബാക്ക് പൊസിഷനിൽ നിന്ന് പലപ്പോഴും ബോളുമായി കയറി വന്ന് കണിശമായ ക്രോസ്സുകൾ കൊടുക്കുന്ന ജെസ്സലിനെ ഒട്ടേറെ തവണ കഴിഞ്ഞ സീസണിൽ ആരാധകർക്ക് കാണാനായി. കിബു വികുനാ എന്ന പുതിയ പരിശീലകനെ കുറിച്ചുള്ള പ്രതീക്ഷകളെ പറ്റി ജെസ്സെൽ ഇപ്രകാരം പറഞ്ഞു - " കിബു ക്ലബ്ബിൽ ചേർന്നതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആക്രമണ ഫുട്ബോൾ കളിയ്ക്കാൻ ആഗ്രഹിക്കുന്ന മികച്ച പരിശീലകനാണദ്ദേഹം. ഞാൻ നിലവിൽ ഗോവയിൽ ആയതിനാൽ, മോഹൻ ബഗാന്റെ കഴിഞ്ഞ സീസണിലെ കളികൾ കണ്ട് കിബുവിന്റെ രീതികൾ മനസ്സിലാക്കുകയാണ്. അദ്ദേഹം എന്റെ പരിശീലകനായതിനാൽ, അദ്ദേഹത്തിന്റെ ഏതൊരു ആഗ്രഹവും കളിക്കളത്തിൽ പ്രവർത്തികമാക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. ടീമിനോടൊപ്പം എത്രയും പെട്ടെന്നു ചേർന്ന് അദ്ദേഹത്തിന് കീഴിൽ പരിശീലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".
സഹൽ, രാഹുൽ കെ പി, മെസ്സി ബൗളി തുടങ്ങിയ കളിക്കാരെ പറ്റി മികച്ച അഭിപ്രായമാണ് ജെസ്സലിനുള്ളത്. "നിങ്ങൾക്കെല്ലാവർക്കും അറിയുന്ന പോലെ സഹൽ വളരെ സ്പെഷ്യലായിട്ടുള്ള ഒരു കളിക്കാരനാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് അദ്ദേഹം. കളിക്കളത്തിന് പുറത്തും വിനയാതീതനായി നില്കുകയെന്നത് പ്രധാനമാണ്, അത് അദ്ദേഹം ചെയ്യുന്നുമുണ്ട്. രാഹുൽ വളരെ വേഗതയേറിയ താരമാണ്, ഏതൊരു എതിരാളിക്കും അദ്ദേഹത്തിന്റെ വേഗത ബുദ്ധിമുട്ട് സൃഷ്ട്ടിക്കും. ഞാൻ ഇതുവരെ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരിൽ ഒരാളാണ് മെസ്സി (ബൗളി). നിലവിൽ ഐ സ് ല്ലിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളാണദ്ദേഹം," ജെസ്സെൽ പറഞ്ഞു.
മഞ്ഞപ്പട കൂടെയുള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ക്ലബ്ബ്കളേക്കാൾ മികച്ചതാണെന്ന അഭിപ്രായവും ജെസ്സെൽ പങ്കുവെച്ചു. "ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ശക്തമായ ഘടകങ്ങളിൽ ഒന്നാണ് ഫാൻസ്. അവരുടെ മുൻപിൽ ക്ലബ്ബിന് വേണ്ടി കളിക്കുകയെന്നത് മികച്ച അനുഭവമായിരുന്നു. ഐ സ് ൽ കപ്പ് നേടുന്നതും ഇന്ത്യയ്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ കളിയ്ക്കാൻ കഴിയുകയെന്നതും എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളാണ്," ജെസ്സെൽ പറഞ്ഞവസാനിപ്പിച്ചു.
Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.