കഴിഞ്ഞ സീസണിൽ ഞാൻ ഇന്ത്യയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫുട്‌ബോൾ താരം സഹലാണ്: കിബൂ വികൂന
(Courtesy : I-League Media)
അടുത്തിടെ പോളിഷ് യൂട്യൂബ് ചാനലുമായി നടത്തിയ ഇന്റർവ്യൂവിൽ മുൻ മോഹൻ ബഗാൻ കോച്ച് ചില ധീരമായ വെളിപ്പെടുത്തലുകൾ നടത്തി.
നിലവിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്ന താരം സുനിൽ ഛേത്രിയായിരിക്കും. എന്നാൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച് കിബൂ വികൂന അവരിൽ പെട്ട ഒരാളല്ല.
താൻ ഛേത്രിയുടെ കളി കണ്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ ശിഷ്യനായ സഹൽ അബ്ദുൽ സമദിന്റെ കളി പോലെ തന്നെ മതിപ്പുളവാക്കിയിട്ടില്ലെന്നും പോളിഷ് യൂട്യൂബ് ചാനലായ "കനാൽ സ്പോർട്ടോവി"ക്ക് നൽകിയ ലൈവ് അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ വെച്ച് ഐ-ലീഗ് കിരീടം നേടിയത് പോലെ ബ്ലാസ്റ്റേഴ്‌സിലും കിരീടനേട്ടം ആവർത്തിക്കുന്നത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായിരിക്കുമെങ്കിലും, തന്റെ കീഴിൽ ഒരു നല്ല സ്ക്വാഡ് ഇന്ന് ടീമിനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് തനിക്കും ടീമിനും കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് കോച്ചിന്റെ വിശ്വാസം. വരാനിരിക്കുന്ന 2020-21 സീസണിൽ വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മികച്ച രണ്ട് യുവതാരങ്ങളായ നോങ്‌ഡാംബ നൊറേം, സഹൽ എന്നിവരെ അദ്ദേഹം പ്രശംസിച്ചു.
"നോങ്‌ഡാംബ നൊറേം ഒരു വ്യത്യസ്ത കളിക്കാരനാണ്. അവൻ ബുദ്ധിമാനും സ്മാർട്ടുമാണ്, സാങ്കേതികത്വമുള്ളവനുമാണ്. ഇന്ത്യൻ ദേശീയ ടീമിനായി സഹൽ അബ്ദുൽ സമദ് കളിക്കുന്നു. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ എല്ലാ കളികളും ഞാൻ കണ്ടു. അവൻ ശരിക്കും വ്യത്യസ്തനാണ്, വളരെ ക്രിയേറ്റീവാണ്, നല്ല വീക്ഷണങ്ങൾ ഉള്ളവനാണ്, നല്ല ലോങ് ബോളുകളും ത്രൂ ബോളുകളും നൽകുന്നു. ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ സഹൽ ആണെന്നാണ് എന്റെ അഭിപ്രായം," മുൻ മോഹൻ ബഗാൻ കോച്ച് പറഞ്ഞു.
ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം സുനിൽ ഛേത്രിയാണ് മികച്ച കളിക്കാരൻ എന്നതാണ്. അദ്ദേഹം ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് 35 വയസുണ്ട്. അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, പക്ഷേ എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച കളിക്കാരൻ അദ്ദേഹമല്ല.
കൊച്ചി ആസ്ഥാനമായ ക്ലബിൽ ചേരുന്നതിന് മുമ്പ് എഫ്‌സി ഗോവയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ വികൂന കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു.
"എഫ്‌സി ഗോവ അടുത്ത സീസണിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കളിക്കും. താൻ അവരുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് പോകാനാണ് തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സാണ് തനിക്ക് ഒന്നുകൂടി മികച്ച പ്രോജക്റ്റ് നൽകിയത്, അത് താൻ ബ്ലാസ്റ്റേഴ്‌സിലേക്ക് ജോയിൻ ചെയ്യുന്നതിന് കാരണമായി," അദ്ദേഹം പറഞ്ഞു. നിലവിൽ മഞ്ഞപ്പട മോശം ഫോമിലാണ് ഉള്ളതെങ്കിലും പലപ്പോഴും പ്ലേ ഓഫിലേക്ക് കടന്നിട്ടും കിരീടം നേടാൻ സാധിക്കാത്തത് അടുത്ത സീസണിലെ തന്റെ പ്രധാന ലക്ഷ്യമാകുമെന്ന് കോച്ച് കൂട്ടിച്ചേർത്തു.
"ഐഎസ്‌എല്ലിന് പ്ലേ ഓഫുകളും പിന്നെ ഫൈനലുമുണ്ട്. കേരളം ഒരിക്കലും ലീഗ് കിരീടം നേടിയിട്ടില്ല. രണ്ട് വർഷം മുമ്പ് അവർ ഒമ്പതാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം അവർ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത് തന്നെ വലിയൊരു കാര്യമാണ്. ലീഗിലെ മികച്ച നാല് ടീമുകളാണല്ലോ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്, അത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്," 48 കാരൻ വിശദീകരിച്ചു.
