Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

എനിക്ക് ഉപജീവനമാർഗ്ഗത്തിന് വേണ്ടി കൊൽക്കത്തയിലേക്ക് പോകേണ്ടി വന്നു: ഐ എം വിജയൻ

Published at :May 12, 2020 at 7:21 PM
Modified at :May 12, 2020 at 9:17 PM
Post Featured Image

Jouhar Choyimadam


മുൻ ഇന്ത്യൻ ഇതിഹാസ താരം ഐ.എം വിജയനുമായി ബ്ലൂ ടൈഗേഴ്‌സ് നായകൻ ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭിമുഖം നടത്തി.

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി മുൻ ഇന്ത്യൻ ഇതിഹാസ താരം ഐ.എം വിജയനുമായി ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭിമുഖം നടത്തി. "ഇന്ത്യൻ ഫുട്ബോളിന്റെ കറുത്ത മുത്ത്" എന്നറിയപ്പെടുന്ന ഐ.എം വിജയൻ ഇന്ത്യക്ക് വേണ്ടി 11 വർഷം കളിച്ച് 66 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടിയിട്ടുണ്ട്.

ചില ചോദ്യങ്ങൾക്ക് സുനിൽ ഛേത്രിക്ക് ഉത്തരം നൽകാൻ ഇതിഹാസത്തിന് ഉത്സാഹമായിരുന്നു. ഒരു കളിക്കാരൻ എന്ന നിലയിൽ വിജയന്റെ കരിയറിനെ ഏറെ പ്രശംസിച്ച ഛേത്രി ഈ കേരളീയനായ താരത്തിനെ കുറിച്ച് വിശദമായി സംസാരിച്ചു.

ഐ എം വിജയൻ കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മതിയായ വീഡിയോ റെക്കോർഡിങ്ങുകൾ ഇല്ലാത്തത് കാരണം അടുത്ത തലമുറയിലേക്ക് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കൈമാറാൻ സാധിക്കാത്തത്തിൽ സുനിൽ ഛേത്രി നിരാശ പ്രകടിപ്പിച്ചു. 51-കാരൻ പ്രതികരിച്ചു,"ആ സമയത്ത് ഒറ്റ കാമറ കൊണ്ട് പിടിക്കുന്ന ദൂരദർശൻ മാത്രമാണ് ഉണ്ടായിരുന്നത്, അതിൽ ഞങ്ങൾ സന്തുഷ്ടരുമായിരുന്നു."

"പക്ഷെ വേണ്ടത്രെ കവറേജ് ലഭിക്കാത്തതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. ഈ ആഡംബരങ്ങൾ ഒന്നും ലഭിക്കാത്ത ഒട്ടനവധി മികച്ച താരങ്ങൾ നമുക്ക് മുമ്പ് ഉണ്ടായിരുന്നു. പി കെ ബാനർജിയെയും ചുനി ഗോസ്വാമിയെയും പോലുള്ള കളിക്കാരുടെ കളികൾ നമ്മൾ കണ്ടിട്ടില്ല, എന്നാൽ നാം അവരുടെ മത്സരങ്ങളുടെ കഥകൾ കേട്ടാണ് അവരെ സ്നേഹിച്ച്‌ തുടങ്ങിയത്."

അദ്ദേഹത്തിന്റെ കളിയുടെ സമയത്ത് തായ്‌ലൻഡ്, മലേഷ്യ പോലുള്ള ധാരാളം രാഷ്ട്രങ്ങളിൽ നിന്ന് ഓഫറുകൾ വന്നിട്ടും ഇന്ത്യൻ വിടാൻ തീരുമാനിക്കാത്തതിന്റെ കാരണവും ഐ എം വിജയൻ പറഞ്ഞു,"എനിക്ക് ഇന്ത്യയിൽ കളിക്കാനായിരുന്നു താൽപര്യം. ജോപോൾ (അഞ്ചേരി), കാൾട്ടൺ പോലുള്ളവരെ പോലുള്ള കളിക്കാരുടെ കൂടെ കളിക്കുമ്പോൾ എനിക്ക് ഇവിടം വിടാനുള്ള മനസ്സ്‌ ഉണ്ടായിരുന്നില്ല. എനിക്ക് ഇവിടം വിടാൻ ലജ്ജയായിരുന്നു, ഞാൻ ഇന്ത്യക്ക് പുറത്ത് ഒരു പ്രാവശ്യം ബംഗ്ലാദേശിൽ ഉണ്ടായിരുന്നു. പക്ഷെ എന്റെ മുറിയൻ ഇംഗ്ലീഷ് കൊണ്ട് എനിക്ക് കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് തോന്നി. ഞാൻ അപ്പോൾ ഇവിടം വിട്ട് പോയിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് എനിക്ക് ഉറപ്പില്ല. ബൈചുങ് (ബൂട്ടിയ) ഇംഗ്ലണ്ടിലേക്ക് പോയി, എനിക്കും അത് പോലെ ചെയ്യാമായിരുന്നു, പക്ഷെ ഇന്ത്യയിൽ നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്."

"നിങ്ങളുടെയും (സുനിൽ ഛേത്രി) ബൈച്ചുങ്ങിന്റെയും കാലഘട്ടത്തിൽ നിങ്ങളെ ഒരു തീരുമാനം എടുക്കുന്നതിന് സഹായിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു, പക്ഷേ എനിക്ക് ഒറ്റക്ക് തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. എനിക്ക് ഉപജീവന മാർഗ്ഗത്തിന് കേരളം വിട്ട് കൊൽക്കത്തയിലേക്ക് പോകേണ്ടി വന്നു. കേരളം വിട്ടതിൽ എന്നെ പിന്തുണച്ചവരിൽ നിന്ന് എനിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടുകയുണ്ടായി, അവർ എന്നെ ഇഷ്ടപ്പെട്ടിരുന്നു അത് കൊണ്ടാണ് വിമർശിച്ചതും" വിജയൻ തുടർന്നു.

"വാസ്തവത്തിൽ, ആ സമയത്ത് എന്റെ കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല എന്നത് അവർക്കറിയില്ല. അന്ന് കാര്യങ്ങൾ ഇത്രക്ക് പ്രൊഫഷണൽ ആയിരുന്നില്ല. ശരിയായ മാർഗ്ഗനിർദേശങ്ങൾ ഇല്ലാത്തത് കാരണം ഞാൻ ഇന്ത്യയിൽ തന്നെ തുടർന്ന് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷെ, വ്യക്തമായ മാർഗ്ഗനിർദേശങ്ങളും ദൈവകൃപയും ഉണ്ടായിരുന്നെങ്കിൽ എന്തും സംഭവിക്കാമായിരുന്നു."

തൃശൂർ സ്റ്റേഡിയത്തിന് പുറത്ത് ഐ.എം വിജയൻ ബോട്ടിലുകൾ പെറുക്കിനടന്ന കാലത്തെ പറ്റി സുനിൽ ഛേത്രി ചോദിച്ചു. "കുട്ടിക്കാലത്ത് കളി കാണാനുള്ള ടിക്കറ്റ് വാങ്ങാൻ മതിയായ പൈസ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്റെ ഒരേയൊരു ലക്ഷ്യം കളി കാണുക എന്നത് മാത്രമായിരുന്നു, അത്കൊണ്ട് ഞാനും എന്റെ സഹോദരങ്ങളും സ്റ്റേഡിയത്തിലെ കാണികൾക്ക് സിഗരറ്റും സോഡയും വിൽക്കുകയും അത് വഴി മത്സരം കാണുകയും ചെയ്തിരുന്നു."

"അച്ഛൻ കളികൾ കാണുന്നതിന് വേണ്ടി എന്റെ കയ്യും പിടിച്ച് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. എന്നാൽ ഞാൻ "ഐ.എം വിജയൻ" ആവുന്നതിന് മുമ്പ് അച്ഛൻ മരണപ്പെട്ടുപോയി എന്നതാണ് എന്റെ ഒരേയൊരു ദുഃഖം. അച്ഛന്റെ വിയോഗശേഷം എന്നെ പരിപാലിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ ഇന്ന് കാണുന്ന രൂപത്തിൽ ഒരു കളിക്കാരനായി, പക്ഷെ അതിന് സാക്ഷ്യം വഹിക്കാൻ അച്ഛന് കഴിഞ്ഞില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

"കേരളാ പൊലീസായിരുന്നു എന്റെ ഏക ഉപജീവനമാർഗം. അപ്പോൾ എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല, ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് ഞാൻ മോഹൻ ബഗാനിലേക്ക് പോയത്. അക്കാലത്തെ ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമായിരുന്നു കൊൽക്കത്ത. അക്കാലത്ത് കേരളത്തിൽ എന്നെക്കാൾ മികച്ച കളിക്കാർ ഉണ്ടായിരുന്നു, പക്ഷെ അവരൊന്നും റിസ്ക് എടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ ആ റിസ്ക് എടുത്തു."

ദേശീയ ടീമിലെ അത്ര സുഖകരമല്ലാത്ത രസകരമായ ഒരു അനുഭവവും 51-കാരൻ പങ്കുവച്ചു. "ദേശീയ ടീം സ്ക്വാഡിൽ എന്റെ പേര് ഉണ്ടായിരുന്നില്ല, ആ സമയത്തെ കോച്ച് അക്രമോവ് മാധ്യമങ്ങളോട് എന്റെ കളി അദ്ദേഹം ഇഷ്ടപ്പെടുന്നില്ല എന്നാണ് വ്യക്തമാക്കിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ ദേശീയ ടീമും ഞാനടക്കമുള്ള മുതിർന്ന കളിക്കാരുമായി ഒരു പരിശീലന മത്സരം സംഘടിപ്പിച്ചു. മോഹൻ ബഗാന്റെ ആ സ്റ്റേഡിയത്തിൽ ധാരാളം പിന്തുണക്കുന്നവർക്കൊപ്പം മഴയും ഉണ്ടായിരുന്നു. അന്ന് ഞാൻ ഒറ്റക്ക് അഞ്ച് ഗോളുകൾ നേടി."

കോച്ച് ക്യാമ്പിൽ പോയിട്ട് (നൗഷാദ്) മൂസയോട് എന്നെ അടുത്ത മത്സരത്തിൽ മാർക് ചെയ്യാൻ പറഞ്ഞു. കോച്ച് ഇനിയും എന്നെ ടീമിൽ എടുക്കാത്തതിൽ എനിക്ക് ദേഷ്യം വന്നു, എന്ത് വില കൊടുത്തും എനിക്ക് ടീമിൽ കയറണമായിരുന്നു. അടുത്ത ദിവസം, അതേ സ്റ്റേഡിയത്തിൽ അന്നും മഴ ഉണ്ടായിരുന്നു, ഞാൻ മൂസയെ കബളിപ്പിച്ച് അവർക്കെതിരെ ഗോൾ നേടി. പിന്നീട് ഞാൻ ആ കോച്ചിന് കീഴിൽ കളിക്കുകയും അദ്ദേഹത്തിന് കീഴിൽ തന്നെ ടീമിന്റെ ക്യാപ്റ്റൻസി അലങ്കരിക്കുകയും ചെയ്തു."

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement